പേജുകള്‍‌

Thursday 6 January, 2011

റോഡിലിറക്കരുതായിരുന്നു, വക്കം മൗലവിയെ



`കേരള നവോത്ഥാനവും വക്കം മൗലവിയും' എന്ന വിഷയം കേന്ദ്രമാക്കി ഐ എസ്‌ എം
നേതൃത്വത്തിലുള്ള അക്കാദമി ഫോര്‍ സ്റ്റഡീസ്‌ ആന്റ്‌ റിസര്‍ച്ച്‌ 2010
ഡിസംബര്‍ 29,30 തിയ്യതികളില്‍ തിരുവനന്തപുരത്ത്‌ `കേരള ഇസ്‌ലാമിക്‌
സെമിനാര്‍' സംഘടിപ്പിക്കുകയുണ്ടായി. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ
ദശാബ്‌ദത്തിന്റെ അവസാന ദിനങ്ങളില്‍ നടന്ന ഈ സെമിനാര്‍, കേരള
നവോത്ഥാനത്തെക്കുറിച്ച്‌ പൊതുവായും മുസ്‌ലിം സമുദായ
നവോത്ഥാനത്തെക്കുറിച്ച്‌ പ്രത്യേകിച്ചും ഗൗരവമായി ഒരു പുനരാലോചനക്ക്‌
അവസരം ഒരുക്കുകയായിരുന്നു.
കേരളം എന്ന ആശയത്തെ രൂപപ്പെടുത്തുന്നതില്‍, ശ്രീനാരായണഗുരുവിനും സഹോദരന്‍
അയ്യപ്പനും അയ്യങ്കാളിക്കും ഡോ. പല്‍പ്പുവിനും വി ടി
ഭട്ടതിരിപ്പാടിനുമൊക്കെ സമാനമായ നേതൃപരമായ പങ്കുവഹിച്ച മഹാനായിരുന്നു
വക്കം മൗലവി. 
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനും ഉടമയുമായ മൗലവിയാണ്‌
മലയാളത്തില്‍ വൃത്താന്ത പത്രപ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ചത്‌.

രാമകൃഷ്‌ണപിള്ളയെ കണ്ടെടുക്കുകയും സര്‍വ സ്വാതന്ത്ര്യം നല്‌കി തന്റെ
പത്രാധിപരാക്കുകയും അതിന്റെ പേരില്‍ ഒട്ടേറെ യാതനകള്‍ അനുഭവിക്കുകയും
ചെയ്‌ത വക്കം മൗലവിയോട്‌, പക്ഷെ ഇപ്പോഴും മലയാള നാട്‌ നീതി
കാണിച്ചിട്ടുണ്ടോ? 
കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ്‌, വക്കം മൗലവിയെ പഠന
വിധേയമാക്കാന്‍ എന്തെങ്കിലും ചെയ്‌തോ? 
മലയാള ഭാഷയെ അങ്ങേയറ്റം
സ്‌നേഹിക്കുകയും ആ ഭാഷയെ പോഷിപ്പിക്കന്‍ പത്രപ്രസിദ്ധീകരണങ്ങളും
സാഹിത്യങ്ങളും പുറത്തിറക്കുകയും ഇതര ഭാഷാകൃതികള്‍ മലയാളത്തിനു
പരിചയപ്പെടുത്തുകയും ചെയ്‌ത മൗലവിയെ, നമ്മുടെ ഭാഷാപഠന വകുപ്പുകളോ ഭാഷാ
ഇന്‍സ്റ്റിറ്റിയൂട്ടോ ഓര്‍മിച്ചോ? 
കേരളത്തിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ
നേതാക്കളുടെയെല്ലാം ജീവചരിത്രങ്ങള്‍ പുറത്തിറക്കിയ ഔദ്യോഗിക
പ്രസിദ്ധീകരണ ശാലകളൊന്നും അദ്ദേഹത്തെ ഓര്‍ക്കുക പോലും ചെയ്‌തിട്ടില്ല.

അദ്ദേഹത്തിന്റെ ജീവചരിത്രമോ സമ്പൂര്‍ണ കൃതികളോ പ്രസിദ്ധീകരിച്ചിട്ടില്ല.

അതിനാല്‍ മലയാളികള്‍ വക്കം മൗലവിയോട്‌ അനീതി കാണിച്ചു എന്നു പറഞ്ഞാല്‍
വളരെ ലഘുവായിപ്പോകും; നന്ദികേടു കാട്ടി എന്നു തന്നെ പറഞ്ഞേ പറ്റൂ.

തിരുവനന്തപുരം സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച ഒരു പണ്ഡിതന്‍ വളരെ
വികാരഭരിതമായി പറഞ്ഞ വാക്കുകള്‍ മറക്കാനാവുന്നില്ല. 
തിരുവനന്തപുരത്തെ ഒരു
ചെറിയ പോക്കറ്റ്‌ റോഡിനു `വക്കം മൗലവി റോഡ്‌' എന്നു പേരിട്ടതില്‍
അവസാനിച്ചു അദ്ദേഹത്തോടുള്ള നമ്മുടെ കടമ! 
അക്ഷരാര്‍ഥത്തില്‍ നാം മൗലവിയെ
റോട്ടില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണദ്ദേഹം പരിതപിച്ചത്‌. 
ആധുനിക കേരള
നിര്‍മാണത്തിന്‌ സാംസ്‌കാരിക മണ്ഡലമൊരുക്കിയ മൗലവിയോട്‌ ഇനിയെന്നാണ്‌ നാം
കാരുണ്യം കാണിക്കുക?

വക്കം മൗലവി, നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക്‌ ചിന്തിക്കാന്‍ ശേഷിയുള്ള
ക്രാന്തദര്‍ശിയായിരുന്നു. 
മുസ്‌ലിം സമുദായം ഒരു നൂറ്റാണ്ടിനു ശേഷം എങ്ങനെ
മാറിയിരിക്കണം എന്ന്‌ മുന്‍കൂട്ടി കണ്ട്‌ പദ്ധതികളും പരിപാടികളും
തയ്യാറാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
വിദ്യാഭ്യാസ, തൊഴില്‍
രംഗങ്ങളിലുള്ള സമുദായത്തിന്റെ ശോച്യാവസ്ഥ ഭരണകൂടത്തെയും സമുദായത്തെയും
ബോധ്യപ്പെടുത്താന്‍ ഇന്നത്തെ ശാസ്‌ത്രീയ സംവിധാനങ്ങളെ പോലും
അമ്പരപ്പിക്കുന്ന സര്‍വേകളും പഠനങ്ങളും അദ്ദേഹം നടത്തുകയുണ്ടായി.

മുസ്‌ലിംകള്‍ പൊതുധാരയുടെ ഭാഗമാകണമെന്നാഗ്രഹിച്ച മൗലവി ആധുനിക
വിദ്യാഭ്യാസവും ഭാഷാപഠനവും അവര്‍ക്കു ലഭ്യമാക്കാന്‍ ഭരണകൂടവുമായി
ചേര്‍ന്നും സ്വന്തം നിലയിലും പരിഷ്‌കരണപദ്ധതികള്‍ നടപ്പാക്കി.

സമുദായത്തിന്‌, ആധുനിക രീതിയിലുള്ള സംഘടിത വിദ്യാഭ്യാസവും സംഘടനയും
പ്രസിദ്ധീകരണരംഗവും സമരവഴികളുമെല്ലാം പരിചയപ്പെടുത്തിയതും ശീലിപ്പിച്ചതും
മൗലവിയായിരുന്നു. 
എന്നാല്‍ മുസ്‌ലിം സമുദായം അദ്ദേഹത്തോട്‌ നീതി
കാണിച്ചോ? ഇല്ലെന്നു മാത്രമല്ല ക്രൂരത കാട്ടുകയും ചെയ്‌തു. 
രാജഭരണ
കാലത്ത്‌, പൊതുഖജനാവിന്റെ തണലില്‍ കേരളത്തില്‍ ആദ്യമായി അറബി ഭാഷാപഠന
സൗകര്യം ഒരുക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയ മൗലവിയെ അറബി ഭാഷാ
പാഠപുസ്‌തകത്തില്‍ നിന്നു പോലും അപമാനിച്ച്‌ ഇറക്കി വിട്ടവരാണ്‌
കേരളത്തിലെ ഒരു പറ്റം മുസ്‌ലിംകള്‍.
മൗലവിയുടെ നവോത്ഥാനം മുസ്‌ലിം
പാരമ്പര്യങ്ങളെ തച്ചു തകര്‍ത്തു എന്ന തിസീസ്‌ എഴുന്നള്ളിക്കാന്‍ മാത്രം
ഹൃദയശൂന്യത കാണിക്കാനും നവ മുസ്‌ലിം ബുജികള്‍
വളര്‍ന്നുകഴിഞ്ഞിരിക്കുന്നു!

വക്കം മൗലവിയുടെ പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ ഇന്ന്‌ ജീവിക്കുന്നുണ്ടോ?

മുസ്‌ലിം സമൂഹത്തില്‍ ശേഷിക്കുന്നുണ്ടോ? നിശിതമായ ആത്മ വിമര്‍ശനം
നടത്തേണ്ട കാര്യമാണിത്‌. 
ജാതിയും മതാന്ധതയും മദ്യാസക്തിയും കക്ഷിവഴക്കും
കുടിലതകളും അഴിമതിയും നാടുവാഴുന്ന ഒരു സന്ദര്‍ഭത്തില്‍ വക്കം മൗലവിയുടെ
പ്രസ്ഥാനം നിലനില്‌ക്കുന്നു എന്ന്‌ എങ്ങനെ പറയാനാകും?
വിശുദ്ധ
പ്രമാണങ്ങളുടെ വെളിച്ചത്തിലല്ലാതെ അന്ധമായി പണ്ഡിതാഭിപ്രായങ്ങളെ
സ്വീകരിക്കരുതെന്നും സ്വതന്ത്ര ഗവേഷണപഠനങ്ങള്‍ മതപഠന രംഗത്ത്‌
അനിവാര്യമാണെന്നും വാദിച്ച വക്കം മൗലവി ഇന്നത്തെ മുസ്‌ലിം സംഘടനകള്‍ക്ക്‌
സ്വീകാര്യമാകുമോ?

കേരളത്തില്‍ ഒരു മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം ഉണ്ടെന്ന പ്രതീതിയെങ്കിലും
സൃഷ്‌ടിക്കാന്‍ കഴിയണമെങ്കില്‍, അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍
എന്നവകാശപ്പെടുന്നവര്‍ അദ്ദേഹത്തെ വീണ്ടും വായിച്ചു പഠിക്കണം. 
പുതിയ
ജീവിതത്തെയും മാറിയ ലോകത്തെയും കാണാതെ, ചൊല്ലിപ്പഠിച്ചത്‌ ഉരുവിട്ടു
നടക്കുന്നവര്‍ വക്കം മൗലവിയെക്കുറിച്ച്‌ മേനി പറയുന്നത്‌ ആത്മവഞ്ചനയാണ്‌.

വക്കം മൗലവിയുടെ ചരിത്രം പാടിപ്പുകഴ്‌ത്തുന്ന പ്രസ്ഥാനത്തിന്റെ പേരല്ല
നവോത്ഥാനം എന്നത്‌. 
അദ്ദേഹം ഇന്നായിരുന്നു ജീവിക്കുന്നതെങ്കില്‍
ചെയ്യുമായിരുന്നത്‌ ചെയ്യുന്ന പ്രസ്ഥാനത്തിന്റെ വിശേഷണമാണ്‌.

തിരുവനന്തപുരം സെമിനാര്‍ ഈ വക ചിന്തകളുണര്‍ത്തി കണ്ണുതുറപ്പിക്കാനുള്ള
ഒരു ചരിത്ര നിയോഗമായിരുന്നു എന്നു പറയണം.
-മുജീബ്റഹ്മാന്‍ കിനാലൂര്‍